Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, 9 June 2012

വിദ്യ'ആഭാസ' മന്ത്രിയുടെ 'ഗംഗാ' വിരോധം.

"Ganga is the liquid history of India": Pt Jawaharlal Nehru
There is nothing dis'grace'ful about the name Ganga


       ഈ വാക്കുകളില്‍ എവിടെയെങ്കിലും വര്‍ഗീയത കാണാന്‍ കഴിയുന്നുണ്ടോ...ചാഞ്ഞും ചരിഞ്ഞും നിന്നും കിടന്നും ഒക്കെ വായിച്ചു നോക്കി...വര്‍ഗീയതയുടെ ശബ്ദം ഈ വരികളില്‍ എവിടെയാണെന്ന് അറിയില്ല.....
ഈ രണ്ടു വരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടതിന്‍റെ പേരില്‍ കേരള നിയമസഭയിലെ യുവത്വം വി.ടി.ബാലറാം ചെറിയ പുലിവാലോന്നുമല്ല പിടിച്ചത്‌.
ഈ വരികള്‍ക്ക് ലഭിച്ച ഇരുന്നൂറിലധികം കമന്റുകള്‍ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി....ഈ നിരുപദ്രവമായ വരികള്‍ കേരളത്തിലെ ഒരേ ഒരു 'മതേതരത്വ' പാര്‍ട്ടിയുടെ 'മതേതരത്വ' മുഖമാണ് വെളിച്ചത്തു കൊണ്ട് വന്നിരിക്കുന്നത്...വി.ടി. ബാലറാം സംഘപരിവാറിന്റെ ആളാണ്‌ എന്ന രീതിയില്‍ പോലും അഭിപ്രായങ്ങള്‍ വന്നു. 

        'ഗംഗ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗ'മാണെന്ന പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വാക്കുകളെ ഉദ്ദരിച്ചതോടൊപ്പം ഗംഗ എന്ന പേരില്‍ അപമാനകരമായ യാതൊന്നുമില്ല എന്ന തന്റെ സ്വന്തം അഭിപ്രായം കുറിക്കുക മാത്രമാണ് വിടി ചെയ്തത്. അതിനെതിരെ കേരളത്തിലെ മുസ്ലിംലീഗിന്റെ മുഴുവന്‍ പ്രവര്‍ത്തകരും വിമര്‍ശനങ്ങളും തെറി വിളികളുമായി രംഗത്ത് വരുകയുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ ഒരു പ്രവൃത്തിയെ വിമര്‍ശിക്കപ്പെട്ടു എന്ന വേദനയില്‍ നിന്നല്ല ഇത്രയധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. ഹിന്ദുവികാരം ഉയര്‍ന്നു വരുമോ എന്നുള്ള ഒരു ഭീതി.  അങ്ങനെ ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിനെ അടിച്ചമര്‍ത്താനുള്ള ആസൂത്രിതമായ നടപടി മാത്രമാണ് ഇവിടെ കണ്ടത്‌. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ 'ഗംഗ' വിരോധം ഏറെ ചര്‍ച്ചാവിഷയമായ അവസരത്തിലാണ് ഭരണവിഭാഗം എം.എല്‍ .എ തന്നെ ഇത്തരത്തില്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്‌. അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്താന്‍ ബാലറാം കാണിച്ച ധൈര്യം അഭിന്ദനാര്‍ഹാമാണ്. 

       ഇന്ത്യ എന്നും ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാജ്യം എന്ന നിലയിലാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ഇവിടെ ഓരോ പൌരനും അവകാശമുണ്ട്. അബ്ദു റബ്ബ് എന്ന വ്യക്തിയുടെ മത വിശ്വാസം ഇവിടെ വിഷയമല്ല. പക്ഷെ ആ വ്യക്തി ഒരു സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട മന്ത്രി ആയിരിക്കുമ്പോള്‍  അധികാരം ഉപയോഗപ്പെടുത്തി സ്വന്തം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.  

       "...ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും ദൈവത്തിന്റെ/അല്ലാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യുന്ന...." ഒരു മന്ത്രി ഒരു പ്രത്യേക മത വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും തോന്ന്യവാസങ്ങള്‍ കാണിക്കുന്നെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം. ഇവിടെ അബ്ദു റബ്ബ് എന്ന മന്ത്രി ഒരു തവണ അല്ല ഈ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നത്..വിദ്യാഭ്യാസവകുപ്പിന്റെ ഒരു ചടങ്ങില്‍ വെച്ച് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ മതവിശ്വാസത്തിനു എതിരാണ് എന്ന നിലപാടില്‍ അദ്ദേഹം നിരസിക്കുകയുണ്ടായി. തെക്കേ ഇന്ത്യയില്‍ പല മതപരമായ ചടങ്ങുകള്‍ക്കും വിളക്ക് ഒഴിച്ച് കൂടാന്‍  പറ്റാത്ത  വസ്തുവാണ്. ഹിന്ദു മതത്തില്‍ മാത്രമല്ല വിളക്ക് ഉപയോഗിക്കുന്നത്. മിക്ക മതങ്ങളും നിലവിളക്ക് ഉപയോഗിക്കുന്നുണ്ട്. പല കലാ രൂപങ്ങള്‍ക്കും നിലവിളക്ക് ആവശ്യവസ്തുവാണ്.  തിരുവാതിരക്കളി മുതല്‍ മാര്‍ഗ്ഗം കളിക്ക് വരെ നിലവിളക്ക് ഉപയോഗിക്കുന്നു. നിലവിളക്ക് എന്നത് ഒരു മത വിഭാഗത്തിന്റെ മാത്രമാല്ലാതാകുകയും ജാതി മത ഭേദമില്ലാതെ പൊതുചടങ്ങുകള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയിട്ട കാലം കുറെയായി. ഇതൊന്നും ഒരു വിദ്യാഭ്യാസമന്ത്രി അറിയില്ല എന്നാണോ അര്‍ഥം. മറ്റൊരു  മത വിഭാഗത്തിന്റെ ആയാലും അവഗണിക്കുന്നത് മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്. പക്ഷപാതമോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യും എന്നാണു പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അല്ലാതെ അന്യമതസ്ഥരോടു വിദ്വെഷത്തോടെയും എല്ലാ മുസ്ലിങ്ങളോടും പ്രീതിയോടെയും പ്രവര്‍ത്തിക്കും എന്നല്ലല്ലോ. മതപരമായ ഒരു ചടങ്ങില്‍ അല്ല മന്ത്രിയെ വിളക്ക് തെളിയിക്കാന്‍ ക്ഷണിച്ചത്‌. മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം മുതല്‍ മമ്മൂട്ടി വരെ എത്രയോ മുസ്ലിം മത വിശ്വാസികള്‍ വിളക്കുകള്‍ കത്തിക്കുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത എന്ത് ഹറാം ആണ് അബ്ദു റബ്ബിന് നിലവിളക്കിനോട് ഉണ്ടായിരിക്കുന്നത്. വിളക്ക് എന്നത് അന്ധകാരത്തെ അകറ്റി പ്രകാശത്തെ കൊണ്ടുവരുന്ന പരിശുദ്ധമായ ഒരു വസ്തുവാണ്.  മനസ്സില്‍ 'മത അന്ധകാരം' ബാധിച്ച അബ്ദു റബ്ബിനെ പോലെയുള്ള വ്യക്തികള്‍ ആ സങ്കുചിത മനോഭാവം വെച്ച് തെളിയിച്ചാലും വിളക്ക് പോലും അശുദ്ധമായിപ്പോകുകയെ ഉള്ളൂ.  

        ഇതുകൊണ്ടും തീര്‍ന്നില്ല മന്ത്രിയുടെ മതവൈരം. സര്‍ക്കാര്‍ വക ലഭിച്ച മന്ത്രി മന്ദിരത്തിന്റെ പേര് 'ഗംഗ' എന്നായത് കൊണ്ട് അവിടെ താമസിക്കാന്‍ കഴിയില്ലത്രേ. മന്ത്രി തന്നെ നിര്‍ദേശിച്ച 'ഗ്രേസ്' എന്ന പേരും നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്വത്തുക്കള്‍ ഈ പേരില്‍തന്നെയുള്ള ട്രസ്റ്റിനു നല്‍കിയതും ഇതേ മന്ത്രി ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. 'ഗംഗ' എന്നത് ഹിന്ദുമതവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് മന്ത്രിയുടെ വിമ്മിഷ്ടത്തിനു ഹേതു. കേരളത്തിലെ പല മന്ത്രിമന്ദിരങ്ങള്‍ക്കും ഇന്ത്യയിലെ പല പ്രമുഖനദികളുടെയും പേരുകളും മറ്റ് മലയാളം പേരുകളുമാണ് നല്‍കിയിട്ടുള്ളത്‌.   ജലവകുപ്പ്‌ മന്ത്രി പി.ജെ ജോസഫിന്റെ വസതി 'പെരിയാര്‍', യുവജനക്ഷേമ മന്ത്രി  ജയലക്ഷ്മിയുടെ വസതി 'നിള' , എക്സൈസ്‌ മന്ത്രി ബാബുവിന്റെ വസതി 'കാവേരി ' തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ഒരു നദിയുടെ പേര് മതവികാരത്തെ വ്രണപ്പെടത്തുമെങ്കില്‍ അങ്ങനെയൊരു മന്ത്രി പണി വേണ്ട എന്ന് വെക്കാമായിരുന്നില്ലേ..സ്വന്തം മതത്തെ പ്രോത്സാഹിപ്പിക്കുന്ന വല്ല ജോലിക്കും പോകാമായിരുന്നില്ലേ. അദ്ധേഹത്തെ ഈ മന്ത്രി പണി ഏല്‍പ്പിച്ചത്‌ മുസ്ലീങ്ങള്‍ മാത്രമല്ല. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും പെടുന്ന പൊതു സമൂഹമാണ്. അങ്ങനെയാകുമ്പോള്‍ തന്റെ മതത്തിന്റെ കാര്യങ്ങള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളുടെയും കാര്യങ്ങളും ക്ഷേമങ്ങളും നോക്കാനുള്ള ബാധ്യതയുണ്ട്. 

       ഗംഗ എന്ന നദി ഹിന്ദുക്കള്‍ പുണ്യ നദിയായി കരുതുന്നുണ്ടെങ്കിലും ഒരിക്കലും ഒരു മതത്തിന്റെയും സ്വകാര്യ സ്വത്തായി കണക്കാക്കിയിട്ടില്ല. അതിനുമപ്പുറം ഭാരതത്തിന്റെ ദേശീയനദിയും ഗംഗ തന്നെയാണ്. ദേശീയ നദി തനിക്ക്‌ അപമാനകരമായി തോന്നുന്നുണ്ടെങ്കില്‍ അബ്ദു റബ്ബ് ചെയ്തിരിക്കുന്നത് ദേശീയതയോടുള്ള വെല്ലുവിളി കൂടിയാണ്. ദേശീയനദിയെയും മറ്റു മതങ്ങളെയും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ എന്ത് യോഗ്യതയാനുള്ളത്. ഇത്തരത്തിലാണ് മന്ത്രിയുടെ ഭരണമെങ്കില്‍ നാം പലതും കാണേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. ദേശീയ ഗാനത്തിലെ ;യമുനാ', 'ഗംഗ'യെയുമൊക്കെ മാറ്റേണ്ടി വരും. അങ്ങനെ മാറ്റം വരുത്തി മാത്രമേ ചിലപ്പോള്‍ കേരളത്തിലെ സ്കൂളുകളില്‍ ദേശീയഗാനം അവതരിപ്പിക്കാന്‍ കഴിയൂ എന്ന അവസ്ഥ വരും. അനന്തന്റെ പുരിയായ തിരുവനന്തപുരത്ത്‌ ഭരണം നടത്തണമെങ്കില്‍ ആ പേരും മാറ്റേണ്ടി വന്നേക്കാം. 

       മന്ത്രിയുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കുന്നവര്‍ മുഴുവനും ഹിന്ദുത്വ വാദികളാണെന്നും സംഘപരിവാരങ്ങളാണെന്നും ആരോപിക്കുന്നവര്‍ മതത്തിന്റെ തിമിരം ബാധിച്ചവരാണ്. ബാലറാമിന്റെ വാക്കുകളെ വിമര്‍ശിക്കുന്നവരുടെ കമന്റ്സ് വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഭീതി ജനിപ്പിക്കുന്ന ഒരു കാര്യമുണ്ട്...എത്രത്തോളം ഭീകരമായി മതവൈരത്തിന്റെ വിഷം നിറഞ്ഞിരിക്കുന്നു മലയാളികളില്‍ പലരിലും എന്നത്. അബ്ദു റബ്ബ് എന്ന മന്ത്രിയുടെ ഇത്തരം പ്രവൃത്തികളെ മനസ്സില്‍ ഭാരതീയന്‍ എന്ന് ചിന്തയുള്ള ആരും എതിര്‍ത്ത് പോകും. അതിന്റെ പേരില്‍ മുസ്ലീം ലീഗ് ചീറ്റുന്ന വര്‍ഗീയതയ്ടെ വിഷം തീവ്രഹിന്ദുത്വവാദികളല്ലാത്തവരെ പോലും അങ്ങനെ ആക്കി മാറ്റിയേക്കും. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എല്ലാ മതത്തെയും മതസ്ഥരേയും ഒരുപോലെ കാണുന്ന ഭൂരിപക്ഷം പേരെയും മറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.


Monday, 13 February 2012

മാലിന്യ കേരളം

തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം വാര്‍ത്തകളില്‍ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒരു നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറി ജീവിതം നരകതുല്യമായപ്പോള്‍ സമരമാര്‍ഗത്തിലേക്ക് തിരിയേണ്ടിവന്ന ഒരു സമൂഹമാണ് വിളപ്പില്‍ശാലയിലുള്ളത്. ഇതു വിധേനയും ഈ സമരം അടിച്ചമര്‍ത്തും എന്ന നയത്തില്‍ നഗരസഭയും സര്‍ക്കാരും നിലകൊള്ളുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെ, അതിജീവനസമരമാണ് വിളപ്പില്‍ശാലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യങ്ങള്‍ മുഴുവനും വിളപ്പില്‍ശാല എന്ന പ്രദേശവാസികള്‍ മാത്രം സഹിക്കണം എന്ന് നഗരസഭയും സര്‍ക്കാരും വാശിപിടിക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങളും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ തുല്യ അവകാശമുള്ളവരാണെന്ന കാര്യം മറക്കരുത്.



    നഗരസഭയുടെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ശാശ്വതപരിഹാരം കാണാതെ ഒരു ചെറിയ സമൂഹത്തിന്റെ കുടിവെള്ളത്തിലും ഭക്ഷണത്തിലും വരെ മാലിന്യങ്ങള്‍ കൊണ്ടുതള്ളാന്‍ വെമ്പല്‍ കാണിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ പൊറുക്കാന്‍ കഴിയുന്നതല്ല. ഒരു മാസമായി നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടിയപ്പോള്‍ പകര്‍ച്ചവ്യാധികള്‍ പകരുമെന്ന് വ്യാകുലപ്പെടുന്ന നഗരസഭക്ക് വര്‍ഷങ്ങളായി അതേ മാലിന്യം പേറുന്ന വിളപ്പില്‍ശാലക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതെന്തേ?. തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ മാലിന്യങ്ങള്‍ മുഴുവന്‍ റോഡില്‍ കൊണ്ട് തള്ളുന്ന മലയാളിയുടെ അതേ മാനസികാവസ്ഥ തന്നെയല്ലേ നഗരസഭയും ഇവിടെ കാണിക്കുന്നത്.

     മാലിന്യസംസ്കരണപ്ലാന്‍റ് നിര്‍മ്മിക്കുവാന്‍ കോടികള്‍ അനുവദിച്ചാലും പ്ലാന്റിന്റെ നിര്‍മ്മാണത്തിലുപരി ആ കോടികള്‍ എങ്ങനെ സ്വന്തം ബാങ്ക് അക്കൗണ്ടിലെത്തിക്കാം എന്ന് ആലോചിക്കുന്ന നഗരസഭ അധികാരികള്‍ , വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് മൂലം ഒരു പ്രദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധാവാന്മാരകേണ്ട കാര്യമില്ലല്ലോ.
വിളപ്പില്‍ശാല നിവാസികള്‍ നടത്തുന്ന സമരത്തിനെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയുണ്ടായി. തുടര്‍ന്നു വലിയ ഒരു  സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും  ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും ചെരുത്തുനില്പിനും മുന്നില്‍ പോലീസിനു കീഴടങ്ങേണ്ടി വന്നു.  ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടി ഒരു നാട് നടത്തുന്ന ഒരു സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.


    മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം പെട്ടന്നൊരു ദിവസം നടപ്പിലാക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. മുഴുവന്‍ ജനങ്ങളും ഭരണാധികാരികളും ഒന്നിച്ച് മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ആ സ്വപ്നം സാധ്യമാവുകയുള്ളൂ. മാലിന്യ നിര്മാര്‍ജ്ജനത്തിനു ശാശ്വതമായ ഒരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. അതിനു സഹകരിക്കാന്‍ ജനങ്ങളും തയ്യാറാവുകയാണെങ്കില്‍ മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം നമുക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയും.

ഈ വിഷയത്തെക്കുറിച്ച്  മനോജ്‌ നിരക്ഷരന്‍  എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

Tuesday, 31 January 2012

കൊച്ചിയിലെ "ആകാശനഗരം" അനിവാര്യമോ..?

   കൊച്ചിയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു കായലില്‍ നിര്‍മിക്കുന്ന "ആകാശനഗരം" പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞു. ഇതുപോലൊരു പദ്ധതി നമുക്ക്‌ ആവശ്യമാണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളും ഭൂമാഫിയകള്‍ കയ്യേറിക്കഴിഞ്ഞു. അതിനു നമ്മുടെ രാഷ്ട്രീയാക്കാരും സര്‍ക്കാരുകളും ചെറിയ സഹായങ്ങളൊന്നുമല്ല അവര്‍ക്ക്‌ നല്‍കിയത്‌. .അതിനൊക്കെ ശേഷം കൊച്ചിയിലെ കായലിലൂടെ ഫ്ലൈഓവര്‍ നിര്‍മിച്ച് അതിനു മുകളില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കായലും പുഴയും കൂടി റിയല്‍എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്.  



   നമ്മുടെ പരിസ്ഥിതിയെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി നമുക്ക്‌ ആവശ്യമാണോ..? വികസനം എന്ന് പറയുന്നത് നമ്മുടെ നിലനില്പിനെതന്നെ ബാധിക്കുന്ന വിധത്തിലാകരുത്. ആകാശനഗരം പദ്ധതിപ്രകാരം കായലില്‍ തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്തു അതിനു മുകളില്‍ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കും. ഷോപ്പിംഗ്‌കോംപ്ലക്സുകള്‍ , റെസ്റ്റോറെന്റുകള്‍ , ബിസിനസ് സെന്ററുകള്‍ , ഓഫിസുകള്‍  തുടങ്ങി ഒരു വന്‍നഗരത്തിന്റെ സൌകര്യങ്ങള്‍ മുഴുവനും സൃഷ്ടിക്കും. ഫലത്തില്‍ 46ച.കി.മി. ജലാശയം കേട്ടിടങ്ങലാല്‍ മൂടപ്പെടും. അത്രയേറെ തൂണുകളും കായലില്‍ നിര്‍മിച്ച് മുകളില്‍ കോണ്ക്രീറ്റ് ചെയ്ത സൂര്യപ്രകാശം പോലും ജലാശയത്തില്‍ കടത്തിവിടാതെ ജലസമ്പത്തിനെ തന്നെ പൂര്‍ണമായും ഇല്ലാതാക്കും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കായലുകളും പുഴകളും നശിപ്പിച്ചിട്ട് എന്തിനാണ് ഇങ്ങനെ ഒരു വികസനപ്രവര്‍ത്തനം. ജലാശയത്തിനുമുകളില്‍ നിര്‍മിക്കുന്ന ഇത്തരം നഗരത്തില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഏതുവിധത്തില്‍ ജലാശയങ്ങളെ ബാധിക്കും ഏന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്തവരല്ലേ ഇതും ചെയ്യേണ്ടത്‌. .


    കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ കായലിനു മുകളില്‍ സ്കൈസിറ്റി നിര്‍മ്മിച്ചത്‌ കൊണ്ട് എന്താണ് പ്രയോജനം. ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ഇതല്ലാതെ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാര്യക്ഷമമായി നന്നാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്‌. മെട്രോ റെയില്‍ പദ്ധതി പോലെയുള്ള പദ്ധതികളും നടപ്പിലാക്കാനും ശ്രമിക്കണം. ഇതിനൊന്നും കഴിയാതെ "യശോറാംഇന്‍ഫ്ര ഡവലപ്പര്‍സ്" പോലെയുള്ള റിയല്‍എസ്റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ കായലുകള്‍ തീറെഴുതികൊടുക്കുകയല്ല വേണ്ടത്‌./ .. ഇതുപോലെയുള്ള സിറ്റികള്‍ കായലിനു മുകളില്‍ തന്നെ നിര്‍മിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ ലക്ഷ്യങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു.


    കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്‌ പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഇത്രയേറെ പുഴകളും കായലുകളും അതിലെ മത്സ്യസമ്പത്തുകളും. അവയെ പലവിധത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവരാണ് നമ്മള്‍ . എങ്കിലും പലവിധത്തില്‍ നമ്മള്‍ കായലുകളെയും പുഴകളെയും മലിനപെടുത്തിയും ചൂഷണം ചെയ്തും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. റിയല്‍എസ്റ്റേറ്റ്‌ മാഫിയകളെ കായലുകളും പുഴകളും കൂടി കൈവശപ്പെടുത്താന്‍ അനുവദിച്ചാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍നിന്നും അവയൊക്കെ അപ്രത്യക്ഷമാകാന്‍ അധിക സമയം വേണ്ടി വരില്ല. 

Tuesday, 3 January 2012

ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമോ..?


   മ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന വാദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്ത കാലത്തായി പ്രമുഖ ചാനലുകളില്‍ വരുന്ന ചില പ്രോഗ്രാമുകളെങ്കിലും കുടുംബസമേതമിരുന്നു കാണാന്‍ കഴിയില്ലെന്ന അഭിപ്രായമുള്ള കുറെ പേരെങ്കിലും കാണുമായിരിക്കും.  റേറ്റിംഗ് കൂട്ടാനും പരസ്യം ലഭിക്കാനും ഏതു ആഭാസത്തരവും കാണിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍ . ചില ചാനലുകള്‍ പരിപാടികളുടെ  റേറ്റിംഗ് കൂട്ടുവാന്‍ അടുത്തകാലത്തായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ ചാനലുകലുടെ സ്ഥിരം പ്രേക്ഷകര്‍ക്കെങ്കിലും മനസ്സിലായിക്കാണും. പരമാവധി സ്റ്റേജ്‌ ഷോകളും ലൈവ് നൃത്ത പരിപാടികളും ഉള്‍ക്കൊള്ളിച്ച് പ്രേക്ഷകരെ കൂട്ടാമെന്ന് കച്ചവടക്കണ്ണുള്ള ചില ചാനലുകള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നു. ഇത്തരം സ്റ്റേജ് ഷോകളിലാണെങ്കില്‍ പരിധി ലംഘിക്കുന്ന ശരീരപ്രദര്‍ശനങ്ങളുമാണ് നടക്കുന്നത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഏതൊരു പരിപാടിയായാലും, അവതാരകര്‍ ആയാലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

   ഹൃദ്യമായ സംസാരത്തിലൂടെയും മാന്യമായ വസ്ത്രധാരണത്തിലൂടെയും ആയിരിക്കണം അവതാരകര്‍ പ്രേക്ഷകരുടെ ശ്രദ്ധനേടേണ്ടത്. എന്നാല്‍ ഇക്കാലത്ത്‌ ചില ചാനലുകാര്‍ക്ക്‌, മലയാളത്തെ വൈകൃതമാക്കി സംസാരിക്കുന്നതും ഒട്ടും മാന്യമല്ലാത്ത വസ്ത്രധാരണവും ആഭാസകരവുമായ അംഗവിക്ഷേപങ്ങളുമാണ് പ്രിയം. ഏഷ്യാനെറ്റില്‍ അടുത്ത കാലത്തായി ഏതു ലൈവ് പ്രോഗ്രാമോ സ്റ്റേജ്ഷോയോ നടക്കുന്നുണ്ടെങ്കില്‍ അവതാരികയ്ക്ക് ഒരേ ഒരു മുഖമാണ്, 'രഞ്ജിനി ഹരിദാസ്‌. ...'. മലയാളത്തില്‍ അവതാരകര്‍ക്ക് ഇത്രയധികം ക്ഷാമാമുണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലായിരിക്കുന്നു കാര്യങ്ങള്‍ . 'അവതരണകലയ്ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കിയ'  എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കാം. ഏതു അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം എന്നറിയില്ല. ഭാഷാ ശുദ്ധിയിലും വസ്ത്രധാരണത്തിലും മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണോ ഇവര്‍ക്ക്‌ കണ്ടെത്തിയ അധികയോഗ്യത. ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ സമ്മാനദാന ചടങ്ങില്‍ വെച്ച് നടന്‍ ജഗതി ശ്രീകുമാര്‍ ഇതിനെകുറിച്ച് നല്ലൊരു പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ശേഷം കുറച്ചെങ്കിലും മാറ്റമുണ്ടാകും എന്ന് കരുതിയ പ്രേക്ഷകര്‍ പിന്നിട് കണ്ടത് പഴയതിലും വഷളാകുന്ന അവതാരികയെ ആയിരുന്നു. മറ്റൊരു ചാനലില്‍ ശ്രീകണ്ഠന്‍നായര്‍ നടത്തുന്ന ഒരു ടോക് ഷോയില്‍ വെച്ച് രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന പരിപാടികള്‍ കുടുംബസമേതം കാണാന്‍ കഴിയില്ലെന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായത്തോട് അവതാരിക പ്രതികരിച്ചത്‌ ചെറിയൊരു ഞെട്ടലോടെ ആയിരിക്കും മലയാളി പ്രേക്ഷകര്‍ ശ്രവിച്ചത്. "എനിക്ക് ഇഷ്ടമുള്ളപോലെ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ള വേഷം ഞാന്‍ ധരിക്കും, സൗകര്യം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതി" എന്നായിരുന്നു ആ പ്രതികരണം.ഇങ്ങനെയോരു അഭിപ്രായപ്രകടനം നടത്താന്‍ ഏഷ്യാനെറ്റ്‌ ചാനലിനോ സ്പോണ്സര്‍മാര്‍ക്കോ ധൈര്യമുണ്ടോ ?. ഏതു ചാനലിലായാലും ഒരു പരിപാടി വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും പ്രേക്ഷകര്‍ തന്നെയാണ്. അങ്ങനെയല്ല എന്ന് രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവര്‍ കരുതുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് ചാനലിന്റെയും സ്പോണ്സര്‍മാരുടെയും ഉത്തരവാദിത്വമാണ്. 

   ദുബായില്‍ വെച്ച് ഏഷ്യാനെറ്റ്‌ നടത്തിയ പുതുവര്‍ഷാഘോഷപരിപാടിയില്‍ ഈ അവതാരികയുടെ പേക്കൂത്ത്‌ സഹിക്കാവുന്നതിലും അധികമായിരുന്നു. പാടാനും നൃത്തം ചെയ്യാനും നന്നായി അറിയാവുന്നവര്‍ വേറെയും ഉണ്ടെന്നിരിക്കെ രഞ്ജിനി ഹരിദാസ്‌ എന്തിനീ ആഭാസത്തരം കാണിക്കുന്നു. വിജയ്‌ യേശുദാസും സയനോരയുമടക്കമുള്ളവര്‍ പാടുമ്പോള്‍ കൂടെ പാടാനും ആടാനും എന്ത് യോഗ്യതയാണ്‌ ഇവര്‍ക്കുള്ളത്. അവതാരകര്‍ അവരുടെ ജോലി മാത്രം ചെയ്താല്‍ പോരേ എന്ന ജഗതി ശ്രീകുമാറിന്റെ പ്രസ്താവന ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. 

  വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്പോണ്‍സര്‍മാരാണെന്നും അത് അനുസരിക്കാന്‍ മാത്രമേ തനിക്ക്‌ കഴിയൂ എന്നാണ്, അവതാരകരുടെ  വേഷവിധാനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് ഒരു ടോക് ഷോയില്‍ രഞ്ജിനി ഹരിദാസ്‌ മറുപടി പറഞ്ഞത്‌,. തന്റെ വസ്ത്രധാരണ രീതി മോശമാകുന്നുണ്ട് എന്ന് ബോധ്യമാകുന്നുണ്ടെങ്കില്‍എന്ത് കൊണ്ട് അത്തരം വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് തീരുമാനമെടുത്തുകൂടാ. റേറ്റിംഗ് കൂട്ടാന്‍ ഇനിയും വസ്ത്രങ്ങള്‍ കുറയ്ക്കാന്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ചാല്‍ നമ്മള്‍ പ്രേക്ഷകര്‍ അതും സഹിക്കേണ്ടി വരും. സാരി പോലെയുള്ള വസ്ത്രങ്ങള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ പുറത്ത്‌ കാണിക്കും എന്നും ഇവര്‍ വാദമുന്നയിക്കുന്നുണ്ട്. ശരീര ഭാഗങ്ങള്‍ കൂടുതലായി ഒന്നും തന്നെ പുറത്തുകാണിക്കാതെ സാരിയുടുത്ത്‌ പ്രോഗ്രാമുകളവതരിപ്പിക്കുന്ന എത്രയോ നല്ല അവതാരകര്‍ നമുക്കുള്ളപ്പോള്‍ അങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. വേഷം ഏതായാലും അത് അവരുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട വേഷങ്ങള്‍ ധരിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ പതിനായിരക്കണക്കിനു പ്രേക്ഷകര്‍ കുടുംബസമേതം കാണുന്ന വേദി ആകുമ്പോള്‍ കുറച്ചൊക്കെ മിതത്വം പാലിക്കുന്നതല്ലേ നല്ലത്. മോഡേണും ഫാഷനബിളും ആകുന്നതില്‍ തെറ്റില്ല. പക്ഷെ പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികമായാല്‍ അമൃതും വിഷമാണ് എന്നത് ഓര്‍ക്കുന്നത് നല്ലത്.

Saturday, 31 December 2011

മുല്ലപ്പെരിയാറിന്റെ രാഷ്ട്രീയം

കേരള ജനതയുടെ ജീവന്‍വെച്ച് രാഷ്ട്രിയം കളിക്കുന്ന ജനപ്രതിനിധികള്‍ക്ക്‌ അഭിവാദ്യങ്ങള്‍
കേരളത്തിന്റെ ഭൂപടത്തില്‍നിന്നും മൂന്നു ജില്ലകള്‍ അപ്രത്യക്ഷമാകും എന്ന അവസ്ഥ വന്നപ്പോള്‍ ബാക്കി ജില്ലകളില്‍ വോട്ടര്‍മാരുണ്ടല്ലോ എന്ന്‍ സമാധാനിക്കുന്ന ഒരു ഭരണകൂടത്തെയും രാഷ്ട്രിയക്കാരെയും കിട്ടിയതില്‍ മലയാളികള്‍ക്ക്‌ തീര്ച്ചയായും അഭിമാനിക്കാം. ഏത്‌ അണക്കെട്ട് പൊട്ടിയാലും സുനാമി വന്നാലും തിരുവനന്തപുരത്തെ നിയമസഭയും ദല്‍ഹിയിലെ പാര്‍ലമെന്‍റ്ഉം ഒലിച്ച് പോകില്ല എന്ന് ആരെക്കാളും ഇവര്‍ക്ക്‌ നന്നായി അറിയമാല്ലോ.ജനങ്ങളുടെ പ്രതിഷേധസമരങ്ങള്‍ കണ്ട്‌ ആവേശം കേറി പ്രതികരിച്ചതിന് തമിഴ്‌നാട്ടില്നിന്ന്‍ അമ്മ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് പനി പിടിച്ചു മന്ത്രിമാര്‍ വരെ നമുക്ക്‌ ഉണ്ട്‌. അതിനുശേഷം ഇവരൊക്കെ ഏത്‌ മാളത്തില്‍ പോയി ഒളിച്ചുവെന്ന്‍ അറിയില്ല.പയസ്ഗാര്‍ഡനില്‍ അന്വേഷിക്കേണ്ടിവരും.ഓരോ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കും എന്ന് പ്രതിജ്ഞ ചെയ്ത് ഭരണത്തില്‍ വന്നവര്‍ക്ക് തമിഴ്നാട്ടിലെ വന്‍കിട കര്‍ഷകരെയും വൈദ്യുതി ഉത്‌പാദകരെയും സംരക്ഷിക്ഷിക്കാന്‍ മാത്രമാണല്ലോ താല്പര്യം. അണക്കെട്ടിനെപറ്റി പഠനം നടത്തിയ വിദഗ്ദര്‍ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആണെന്ന് പറയുമ്പോഴും വെറും 450 പേരുടെ ജീവന്‍ മാത്രമാണെന്ന് അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ 450 പേരുടെ വോട്ട് കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതെങ്കിലും ചെയ്‌തുപോയ വോട്ട് ആരും തിരിച്ചെടുക്കാന്‍ പോകുന്നില്ലല്ലോ. മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ജില്ലയോടൊപ്പം അപ്രക്ത്യക്ഷമാകുന്ന ഒന്നുകൂടി ഉണ്ട്. മാണി സാറിന്‍റെ കേരള കോണ്ഗ്രസ്സ്. വംശനാശം പേടിച് വലത് വിട്ട്‌ ഇടതിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാം. പട പേടിച് പന്തളത്ത്‌ ചെന്നപ്പോ പന്തംകൊളുത്തി പട എന്ന് പറഞ്ഞപോലെ ആയി ജോസഫിന്‍റെ കാര്യങ്ങള്‍. മുല്ലപ്പെരിയാറിന്റെ സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം 120 കോടി തമിഴ്നാടിന്‍റെ ബജറ്റില്‍ വകയിരുത്തുന്നുണ്ടത്രേ. ഈ തുക മുല്ലപെരിയാറിലെ ചോര്‍ച്ച അടക്കാനല്ല കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രിയക്കാരുടെയും വായടക്കനാനുപയോഗിക്കുന്നത് എന്ന വാര്‍ത്ത‍ നേരത്തെ പുറത്ത്‌ വന്നപ്പോള്‍ ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിലും ഏതെന്കിലും മന്ത്രിമാര്‍ക്കെതിരെയോ പാര്ട്ടിക്കെതിരെയോ ആരോപണമുയരുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റ്, മഞ്ഞപത്രസംസ്കാരം, കൂലിയെഴുത്ത് എന്നിങ്ങനെ ഉള്ള വാക്കുകള്‍ അല്ലെ നമുക്ക് ഓര്‍മ വരൂ. ഇപ്പൊ ഈ പണത്തിന്റെ കണക്ക്‌ തമിഴ്നാട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്താന്‍ പോകുകയാണത്രേ. കേരള നേതാക്കളുടെ തമിഴ്നാട്ടിലെ സ്വത്ത്‌ വിവരങ്ങളുടെ കണക്കെടുപ്പ്‌ നടക്കുകയാണിപ്പോള്‍. വാര്‍ത്ത വെളിയില്‍ വന്നതോടെ അതുവരെ അണക്കെട്ട്, വെള്ളം, ഇടുക്കി എന്നൊക്കെ വാതോരാതെ സംസാരിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തില്‍ ഇപോ വീട്ടില്‍ തന്നെ ഇരിപ്പാണ്. അഡ്വ.ജനറല്‍ കോടതിയില്‍ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമല്ല എന്ന് പറഞ്ഞവര്‍ അതൊക്കെ മാറ്റി പറഞ്ഞു.ഇപ്പൊ വാര്‍ത്ത‍ വന്നിരിക്കുന്നു, റവന്യു വകുപ്പില്‍ നിന്ന് എഴുതിനല്കിയ റിപ്പോര്‍ട്ട് ആണ് എ.ജി.കോടതിയില്‍ സമര്‍പ്പിച്ചത്‌ എന്ന്. ഇവിടുത്തെ സര്‍ക്കാര്‍ കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് നല്‍കണം എന്ന് പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് പുരട്ചി തലൈവി അല്ലെ. കേരളം ഭരിക്കുന്നത് ആരെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇനി അവരെ കുറ്റം പറയാന്‍ പറ്റില്ല. മുല്ലപെരിയാര്‍ വിഷയവും എ.ജി വിവാദവും അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അടഞ്ഞത് ജനങ്ങളുടെ ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ്. ആ പേരില്‍ ഇനി ഒരുത്തനും വെയില് കൊള്ളണ്ട എന്നായിരിക്കും മുഖ്യന്‍ ഉദേശിച്ചത്‌..,.

ദാ...ഇപ്പൊ ശെരിയാക്കിത്തരാം എന്ന്‍ പറഞ്ഞ ചിലര്‍ ഡല്‍ഹിയില്‍പോയി. എന്താണ് ശരിയായത് എന്നറിയില്ല.പ്രധാനമന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ പോകാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തായിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ഡല്‍ഹില്‍ പോയി വന്നവരാന്നെങ്കില്‍ പറഞ്ഞത്‌ വിഷയം ദേശിയ ശ്രദ്ധ നേടി, എല്ലാം ശരിയാക്കിത്തരാം എന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്‌ ലഭിച്ചു എന്നൊക്കെയാണ്. ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രി എന്ത് ഉറപ്പാണ്‌ ഇവര്‍ക്കൊക്കെ നല്‍കിയത്‌. നമ്മുടെ റവന്യു മന്ത്രി ആണെങ്കില്‍ നമ്മള്‍ പുതിയ ഭൂപടം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് ഇനി അണക്കെട്ട് പൊട്ടില്ല എന്നൊക്കെയാ. അങ്ങേരു പണ്ട് മൂന്നാര്‍ കയ്യേറ്റം തടയാന്‍ പോയിട്ട് ഇതാ ഇനി നമ്മള്‍ എങ്ങനെ കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്ന് കണ്ടോളു എന്ന് പറഞ്ഞിട്ട് അവിടെ നാട്ടിയ ബോര്‍ഡിന്‍റെ തൂണ്‌പോലും പിന്നെ ആരും കണ്ടില്ല. ചോദിക്കുന്നതെന്തോ പറയുന്നതെന്തോ എന്നല്ലേ അങ്ങരുടെ ഒരു ലൈന്‍. .,.


അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടഉം പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയി തമിഴന്മാരുറെ കാര്യം. 35 ലക്ഷം ജീവന്‍ വെച്ച ജയലളിത വില പേശുമ്പോഴും കേരളം തമിഴ്നാടിനോട് നീതി കാണിക്കണം എന്നാണ് തമിഴന്മാരുടെ വാദം. ഇപ്പൊ ഇടുക്കി ജില്ലകൂടി വേണമത്രേ. ഇടുക്കിയിലെ വീടുകളില്‍ ആക്രമിക്കുകയും തമിഴ്നാട്ടിലെ മലയാളികളുടെ കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുംബോഴും മലയാളികള്‍ സംയമനം പാലിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തമിഴ്നാട്ടില്‍ ജോസ്കോ, ആലുക്കാസ് എന്നി കടകള്‍ ആക്രമിക്കപ്പെട്ടു. കൊച്ചിയില്‍ ചെന്നൈ സില്‍ക്ക്സം ശരവണഭവനും പത്മനാഭന്റെ മണ്ണില്‍ പുതിയതായി വന്ന പോത്തീസും ഒരു മലയാളിപോലും ആക്രമിച്ചിട്ടില്ല. ഇതൊക്കെ മനസ്സിലാക്കാന്‍ കഴുതപ്പാല്‍ കുടിച്ചു വളര്‍ന്നവര്‍ക്ക്‌ എവിടെയാ ബുദ്ധി. നാളെ മുതല്‍ ബ്രാണ്ടി തണ്ണി ഒഴിക്കാതെ അടിക്കേണ്ടിവരും എന്ന് പറഞ്ഞാല്‍ അതുമതി തമിഴര്‍ക്ക്‌ കേരളം ആക്രമിക്കാന്‍.,.


എന്തിനു ഇനി മറ്റുള്ളവരെ കുറ്റം പറയണം. ബ്രിട്ടീഷ്കാര്‍ ഉണ്ടാക്കിയ കരാര്‍ പുതുക്കിനല്‍കിയതും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തന്നെ അല്ലെ. കുടിവെളളത്തോടൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കാനും അനുമതി നല്‍കി. അതുവഴി കോടികള്‍ ഉണ്ടാക്കുന്നു അവര്‍. പഴയ കരാര്‍ റദ്ദ്‌ ചെയ്യാനും അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യാനും തമിഴ്നാടിന്റെ അനുമതി വേണ്ട എന്ന് നിയമോപദേശം ലഭിച്ചിട്ടും അതിനൊന്നും നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. നമ്മളെ അവസാനം ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തെ അവരടങ്ങു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും പ്രശ്നങ്ങള്‍ തീരില്ലല്ലോ.പുതിയതിന്റെ പണി പൂര്‍ത്തിയാകുംവരെ പഴയത് നില്കില്ല. നിലവില്‍ 130 അടിയില്‍നിന്ന്‍ വെള്ളം താഴ്ത്താന്‍ സംവിധാനം ഇല്ലാത്ത അണക്കെട്ടില്‍ 120 അടി ആക്കാന്‍ തീരുമാനം എടുത്തവരല്ലേ നമ്മളെ ജനപ്രതിനിധികള്‍. തീരുമാനം എടുത്തിട്ട് എന്തായി. ഒന്നും നടപ്പിലായില്ല.


വരാനുള്ളത് വഴിയില്‍ തടയാന്‍ ഒരു അണക്കെട്ടിനും പറ്റില്ലല്ലോ. ഒരു കാര്യത്തില്‍ മാത്രം സമാധാനിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ രാഷ്ട്രിയക്കാരനെന്നോ വേര്‍തിരിവില്ലല്ലോ, വരാന്‍പോകുന്ന പ്രളയത്തിനു.ഇതൊരു വിജയത്തിനും പിന്നില്‍ ഒരു സ്ത്രീയുടെ കരങ്ങള്‍ ഉണ്ടാകും എന്ന് പറയുന്നത് ഇവിടെ തിരുതിയെഴുതാം. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇതൊരു ദേശത്തെയും ഇല്ലാതാക്കാം.
അമ്മക്ക് വാഴ്ത്തുക്കള്‍...

അണ്ണാ ഹസാരെ വിഡ്ഢികളാക്കുന്നത് ആരെ?


മാസങ്ങള്‍ക്ക് മുന്‍പ്‌ ദല്‍ഹിയില്‍ തുടങ്ങിയ ഒരു ഒറ്റയാള്‍ സമരം ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വന്‍ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഭരണത്തിലെ അഴിമതി തുടച്ചുനീക്കുന്നതിന് ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി 'അണ്ണാ ഹസാരെ' നടത്തിയ ഗാന്ധിയന്‍ സമരമായിരുന്നു അത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ തീര്‍ത്തും പ്രതിസന്ധിയിലക്കുവാന്‍ ആ സമരത്തിന്‌ കഴിഞ്ഞു. മന്ത്രിമാര്‍ക്ക്‌ കോടികളുടെ അഴിമതി നടത്താനും പെട്രോള്‍ വില ഇടക്കിടക്ക്‌ വര്‍ദ്ധിപ്പിക്കുവാനും മാത്രമാണോ ഇവിടെ ഒരു ഭരണകൂടം എന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയ ഒരു കാലത്തായിരുന്നു അണ്ണാ ഹസാരെയുടെ സമരം ആരംഭിച്ചത്‌ എന്നത് കൊണ്ട് തന്നെ നല്ലൊരു ജനപിന്തുണ നേടിയെടുക്കാന്‍ ആ സമരത്തിനു കഴിഞ്ഞിരുന്നു.


  
അണ്ണാ ഹസാരെക്കൊപ്പം കിരണ്‍ബേദി, അരവിന്ദ്‌ ഗെജ്രിവാള്‍ , പ്രശാന്ത്‌ ഭൂഷണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സമരം ആദ്യകാലത്ത്‌ വന്‍ ജനാവലിയെ ആകര്‍ഷിച്ചിരുന്നെങ്കില്‍, ഇപ്പോഴത്തെ സമരത്തിനു പഴയപോലെ ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം തീര്‍ച്ചയായും അതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതാണ്. അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന സമരം നേര്‍വഴിക്ക് തന്നെയാണോ പോകുന്നത്? മറ്റെന്തോ ലക്‌ഷ്യം മുന്നില്‍ കണ്ട് നടത്തുന്ന വെറും നാടകം മാത്രമായിരുന്നോ ഈ സമരം.?സമരം ജനശ്രദ്ധ നേടിയതോടെ അണ്ണാ ഹസാരെ സംഘത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ആരോപണങ്ങളും രാജഗോപാലിന്റെയും ഏകതാ പരിഷത്തിന്‍റെയും പുറത്താക്കലും ആരിലും സംശയമുളവാക്കുന്നതായിരുന്നു.

ആദ്യഘട്ടങ്ങളില്‍ അന്നാഹസാരെയുടെ സമരത്തെയും ജനപിന്തുണയെയും ഭയന്ന കോണ്ഗ്രസ് നേതൃത്വം വളരെ ശക്തമായിതന്നെ എതിര്‍ത്തിരുന്നു. ഇത്തരം സമരം അനുവദിക്കാന്‍ പാടില്ല എന്നും ചില ഗൂഡലക്ഷ്യങ്ങളുമായി മറ്റ് ചിലര്‍ക്ക്‌ വേണ്ടിയാണു അണ്ണാ ഹസാരെ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു അവരുടെ വാദം. ഹസാരെക്ക് പിന്നാലെ യോഗാചാര്യന്‍ രാംദേവ്‌ നടത്തിയ നിരാഹാരവും, തുടര്‍ന്നുണ്ടായ സംഘര്‍ഷവും പോലീസ് ഇടപെടലുമെല്ലാം ഇത്തരം സമരങ്ങള്‍ക്ക്‌ ലഭിച്ച ജനപിന്തുണയ്ക്ക്‌ മങ്ങലേല്‍പ്പിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച വോട്ടെടുപ്പും ചര്‍ച്ചയും പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ സമരം പ്രഖ്യാപിച്ചതും പകുതിക്ക് വെച്ചുള്ള പിന്മാറ്റവും തീര്‍ച്ചയായും സംശയദൃഷ്ടിയോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നാതാണ്. ലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു അണ്ണാ ഹസാരെ സമരം നടത്തുന്നതെങ്കില്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന അവസരത്തില്‍ അനാവശ്യമായി ഒരു സമരം വേണമായിരുന്നോ. സമരത്തിന്‌ പഴയ ജനപിന്തുണ ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാരണങ്ങള്‍ ഒന്നും വിശദീകരിക്കാതെ പകുതിയില്‍ വെച്ച് പിന്‍വാങ്ങിയതും അണ്ണാ ഹസാരെയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്. അണ്ണാ ഹസാരെക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയ ബി.ജെ.പി.ലോക്പാല്‍ ബില്ലിനെതിരെ ലോകസഭയില്‍ വോട്ട് ചെയ്തതിനെ പറ്റിയുള്ള ചോദ്യത്തിന് പോലും വിശദീകരണം നല്കാന്‍ ഹസാരെ സംഘത്തിന് കഴിഞ്ഞിട്ടില്ല.


വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രിയ പ്രചാരണത്തിനിറങ്ങുമെന്നു അണ്ണാ ഹസാരെ പ്രഖ്യാപിച്ചു  കഴിഞ്ഞു. എന്താണ് നമ്മള്‍ സംശയിച്ചത് ആ സംശയം സാധൂകരിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു സ്റ്റാര്‍ട്ടിംഗ് മാത്രമായിരുന്നോ അണ്ണാ ഹസാരെ ലക്ഷ്യമിട്ടത്‌ എന്ന് ന്യായമായും സംശയിക്കാം. വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ മാറിമാറിയുള്ള ഭരണവും അഴിമതിയും അനുഭവിച്ച് മടുത്ത പൊതുജനങ്ങള്‍ക്ക്‌ മറ്റൊരു ബദല്‍ മാര്‍ഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരു ബദല്‍ സംവിധാനം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു ഇനിയും ഒരു മഹാത്മാഗാന്ധി ഉണ്ടാവണം. അണ്ണാ ഹസാരെയേ രണ്ടാം ഗാന്ധി എന്ന് കരുതുന്നത് വിഡിത്തമായിരിക്കും. 

ഒരു വിധത്തിലും ലോക്പാല്‍ ബില്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ ഭരണാധികാരികള്‍ക്ക് അവസാനം അണ്ണാ ഹസാരെയുടെ ജനപിന്തുനക്ക്‌ മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ജനാധിപത്യസംവിധാനത്തില്‍ ഭരണാധികാരികളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കാന്‍ ജനങ്ങള്‍ക്ക്‌ നേരിട്ട് സാധിക്കുന്നത് നല്ല കാര്യമാണെങ്കിലും ഇങ്ങനെ ഒരു സമരമാര്‍ഗം വേറൊരു വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട് എന്ന കാര്യം നമ്മള്‍ വിസ്മരിക്കരുത്. 


അണ്ണാ ഹസാരേയുടെ ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതായിരുന്നെങ്കില്‍ തന്നെയും അദ്ദേഹത്തെ നയിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജനപിന്തുണയുള്ള പ്രസ്ഥാനത്തിലും നുഴഞ്ഞുകയറുവാനും ഗതി തിരിച്ച് വിടാനും ചിദ്രശക്തികള്‍ക്ക് പെട്ടന്ന്‍ സാധിക്കും. അത്തരം ശക്തികളെ കണ്ടെത്തുവാനും ഒറ്റപെടുത്താനും കഴിഞ്ഞാല്‍ രാഷ്ട്രിയ ക്കാരെ നേര്‍വഴിക്ക് നടത്തിക്കാനുള്ള ഒരു ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ അണ്ണാ ഹസാരെക്ക് ഇനിയും കഴിയും. അങ്ങനെ ഒരു പോരാട്ടത്തിന് ജനപിന്തുണ ലഭിക്കും. മറിച്ച് ഭരണവും ജനസേവനവും ലാഭകരമായ ബിസിനസാണെന്ന് തിരിച്ചറിഞ്ഞു അതിലേക്കുള്ള എളുപ്പവഴിയായി പൊതുജനങ്ങളെ ഉപയോഗിക്കുകയാണെങ്കില്‍ അണ്ണാ ഹസാരെ അതിനു വലിയ വില കൊടുക്കേണ്ടി വരും.

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.