Tuesday 31 January 2012

കൊച്ചിയിലെ "ആകാശനഗരം" അനിവാര്യമോ..?

   കൊച്ചിയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു കായലില്‍ നിര്‍മിക്കുന്ന "ആകാശനഗരം" പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞു. ഇതുപോലൊരു പദ്ധതി നമുക്ക്‌ ആവശ്യമാണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളും ഭൂമാഫിയകള്‍ കയ്യേറിക്കഴിഞ്ഞു. അതിനു നമ്മുടെ രാഷ്ട്രീയാക്കാരും സര്‍ക്കാരുകളും ചെറിയ സഹായങ്ങളൊന്നുമല്ല അവര്‍ക്ക്‌ നല്‍കിയത്‌. .അതിനൊക്കെ ശേഷം കൊച്ചിയിലെ കായലിലൂടെ ഫ്ലൈഓവര്‍ നിര്‍മിച്ച് അതിനു മുകളില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കായലും പുഴയും കൂടി റിയല്‍എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്.  



   നമ്മുടെ പരിസ്ഥിതിയെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി നമുക്ക്‌ ആവശ്യമാണോ..? വികസനം എന്ന് പറയുന്നത് നമ്മുടെ നിലനില്പിനെതന്നെ ബാധിക്കുന്ന വിധത്തിലാകരുത്. ആകാശനഗരം പദ്ധതിപ്രകാരം കായലില്‍ തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്തു അതിനു മുകളില്‍ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കും. ഷോപ്പിംഗ്‌കോംപ്ലക്സുകള്‍ , റെസ്റ്റോറെന്റുകള്‍ , ബിസിനസ് സെന്ററുകള്‍ , ഓഫിസുകള്‍  തുടങ്ങി ഒരു വന്‍നഗരത്തിന്റെ സൌകര്യങ്ങള്‍ മുഴുവനും സൃഷ്ടിക്കും. ഫലത്തില്‍ 46ച.കി.മി. ജലാശയം കേട്ടിടങ്ങലാല്‍ മൂടപ്പെടും. അത്രയേറെ തൂണുകളും കായലില്‍ നിര്‍മിച്ച് മുകളില്‍ കോണ്ക്രീറ്റ് ചെയ്ത സൂര്യപ്രകാശം പോലും ജലാശയത്തില്‍ കടത്തിവിടാതെ ജലസമ്പത്തിനെ തന്നെ പൂര്‍ണമായും ഇല്ലാതാക്കും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കായലുകളും പുഴകളും നശിപ്പിച്ചിട്ട് എന്തിനാണ് ഇങ്ങനെ ഒരു വികസനപ്രവര്‍ത്തനം. ജലാശയത്തിനുമുകളില്‍ നിര്‍മിക്കുന്ന ഇത്തരം നഗരത്തില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഏതുവിധത്തില്‍ ജലാശയങ്ങളെ ബാധിക്കും ഏന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്തവരല്ലേ ഇതും ചെയ്യേണ്ടത്‌. .


    കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ കായലിനു മുകളില്‍ സ്കൈസിറ്റി നിര്‍മ്മിച്ചത്‌ കൊണ്ട് എന്താണ് പ്രയോജനം. ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ഇതല്ലാതെ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാര്യക്ഷമമായി നന്നാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്‌. മെട്രോ റെയില്‍ പദ്ധതി പോലെയുള്ള പദ്ധതികളും നടപ്പിലാക്കാനും ശ്രമിക്കണം. ഇതിനൊന്നും കഴിയാതെ "യശോറാംഇന്‍ഫ്ര ഡവലപ്പര്‍സ്" പോലെയുള്ള റിയല്‍എസ്റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ കായലുകള്‍ തീറെഴുതികൊടുക്കുകയല്ല വേണ്ടത്‌./ .. ഇതുപോലെയുള്ള സിറ്റികള്‍ കായലിനു മുകളില്‍ തന്നെ നിര്‍മിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ ലക്ഷ്യങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു.


    കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്‌ പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഇത്രയേറെ പുഴകളും കായലുകളും അതിലെ മത്സ്യസമ്പത്തുകളും. അവയെ പലവിധത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവരാണ് നമ്മള്‍ . എങ്കിലും പലവിധത്തില്‍ നമ്മള്‍ കായലുകളെയും പുഴകളെയും മലിനപെടുത്തിയും ചൂഷണം ചെയ്തും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. റിയല്‍എസ്റ്റേറ്റ്‌ മാഫിയകളെ കായലുകളും പുഴകളും കൂടി കൈവശപ്പെടുത്താന്‍ അനുവദിച്ചാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍നിന്നും അവയൊക്കെ അപ്രത്യക്ഷമാകാന്‍ അധിക സമയം വേണ്ടി വരില്ല. 

Tuesday 3 January 2012

ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമോ..?


   മ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന വാദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്ത കാലത്തായി പ്രമുഖ ചാനലുകളില്‍ വരുന്ന ചില പ്രോഗ്രാമുകളെങ്കിലും കുടുംബസമേതമിരുന്നു കാണാന്‍ കഴിയില്ലെന്ന അഭിപ്രായമുള്ള കുറെ പേരെങ്കിലും കാണുമായിരിക്കും.  റേറ്റിംഗ് കൂട്ടാനും പരസ്യം ലഭിക്കാനും ഏതു ആഭാസത്തരവും കാണിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍ . ചില ചാനലുകള്‍ പരിപാടികളുടെ  റേറ്റിംഗ് കൂട്ടുവാന്‍ അടുത്തകാലത്തായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ ചാനലുകലുടെ സ്ഥിരം പ്രേക്ഷകര്‍ക്കെങ്കിലും മനസ്സിലായിക്കാണും. പരമാവധി സ്റ്റേജ്‌ ഷോകളും ലൈവ് നൃത്ത പരിപാടികളും ഉള്‍ക്കൊള്ളിച്ച് പ്രേക്ഷകരെ കൂട്ടാമെന്ന് കച്ചവടക്കണ്ണുള്ള ചില ചാനലുകള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നു. ഇത്തരം സ്റ്റേജ് ഷോകളിലാണെങ്കില്‍ പരിധി ലംഘിക്കുന്ന ശരീരപ്രദര്‍ശനങ്ങളുമാണ് നടക്കുന്നത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഏതൊരു പരിപാടിയായാലും, അവതാരകര്‍ ആയാലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

   ഹൃദ്യമായ സംസാരത്തിലൂടെയും മാന്യമായ വസ്ത്രധാരണത്തിലൂടെയും ആയിരിക്കണം അവതാരകര്‍ പ്രേക്ഷകരുടെ ശ്രദ്ധനേടേണ്ടത്. എന്നാല്‍ ഇക്കാലത്ത്‌ ചില ചാനലുകാര്‍ക്ക്‌, മലയാളത്തെ വൈകൃതമാക്കി സംസാരിക്കുന്നതും ഒട്ടും മാന്യമല്ലാത്ത വസ്ത്രധാരണവും ആഭാസകരവുമായ അംഗവിക്ഷേപങ്ങളുമാണ് പ്രിയം. ഏഷ്യാനെറ്റില്‍ അടുത്ത കാലത്തായി ഏതു ലൈവ് പ്രോഗ്രാമോ സ്റ്റേജ്ഷോയോ നടക്കുന്നുണ്ടെങ്കില്‍ അവതാരികയ്ക്ക് ഒരേ ഒരു മുഖമാണ്, 'രഞ്ജിനി ഹരിദാസ്‌. ...'. മലയാളത്തില്‍ അവതാരകര്‍ക്ക് ഇത്രയധികം ക്ഷാമാമുണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലായിരിക്കുന്നു കാര്യങ്ങള്‍ . 'അവതരണകലയ്ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കിയ'  എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കാം. ഏതു അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം എന്നറിയില്ല. ഭാഷാ ശുദ്ധിയിലും വസ്ത്രധാരണത്തിലും മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണോ ഇവര്‍ക്ക്‌ കണ്ടെത്തിയ അധികയോഗ്യത. ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ സമ്മാനദാന ചടങ്ങില്‍ വെച്ച് നടന്‍ ജഗതി ശ്രീകുമാര്‍ ഇതിനെകുറിച്ച് നല്ലൊരു പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ശേഷം കുറച്ചെങ്കിലും മാറ്റമുണ്ടാകും എന്ന് കരുതിയ പ്രേക്ഷകര്‍ പിന്നിട് കണ്ടത് പഴയതിലും വഷളാകുന്ന അവതാരികയെ ആയിരുന്നു. മറ്റൊരു ചാനലില്‍ ശ്രീകണ്ഠന്‍നായര്‍ നടത്തുന്ന ഒരു ടോക് ഷോയില്‍ വെച്ച് രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന പരിപാടികള്‍ കുടുംബസമേതം കാണാന്‍ കഴിയില്ലെന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായത്തോട് അവതാരിക പ്രതികരിച്ചത്‌ ചെറിയൊരു ഞെട്ടലോടെ ആയിരിക്കും മലയാളി പ്രേക്ഷകര്‍ ശ്രവിച്ചത്. "എനിക്ക് ഇഷ്ടമുള്ളപോലെ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ള വേഷം ഞാന്‍ ധരിക്കും, സൗകര്യം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതി" എന്നായിരുന്നു ആ പ്രതികരണം.ഇങ്ങനെയോരു അഭിപ്രായപ്രകടനം നടത്താന്‍ ഏഷ്യാനെറ്റ്‌ ചാനലിനോ സ്പോണ്സര്‍മാര്‍ക്കോ ധൈര്യമുണ്ടോ ?. ഏതു ചാനലിലായാലും ഒരു പരിപാടി വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും പ്രേക്ഷകര്‍ തന്നെയാണ്. അങ്ങനെയല്ല എന്ന് രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവര്‍ കരുതുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് ചാനലിന്റെയും സ്പോണ്സര്‍മാരുടെയും ഉത്തരവാദിത്വമാണ്. 

   ദുബായില്‍ വെച്ച് ഏഷ്യാനെറ്റ്‌ നടത്തിയ പുതുവര്‍ഷാഘോഷപരിപാടിയില്‍ ഈ അവതാരികയുടെ പേക്കൂത്ത്‌ സഹിക്കാവുന്നതിലും അധികമായിരുന്നു. പാടാനും നൃത്തം ചെയ്യാനും നന്നായി അറിയാവുന്നവര്‍ വേറെയും ഉണ്ടെന്നിരിക്കെ രഞ്ജിനി ഹരിദാസ്‌ എന്തിനീ ആഭാസത്തരം കാണിക്കുന്നു. വിജയ്‌ യേശുദാസും സയനോരയുമടക്കമുള്ളവര്‍ പാടുമ്പോള്‍ കൂടെ പാടാനും ആടാനും എന്ത് യോഗ്യതയാണ്‌ ഇവര്‍ക്കുള്ളത്. അവതാരകര്‍ അവരുടെ ജോലി മാത്രം ചെയ്താല്‍ പോരേ എന്ന ജഗതി ശ്രീകുമാറിന്റെ പ്രസ്താവന ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. 

  വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്പോണ്‍സര്‍മാരാണെന്നും അത് അനുസരിക്കാന്‍ മാത്രമേ തനിക്ക്‌ കഴിയൂ എന്നാണ്, അവതാരകരുടെ  വേഷവിധാനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് ഒരു ടോക് ഷോയില്‍ രഞ്ജിനി ഹരിദാസ്‌ മറുപടി പറഞ്ഞത്‌,. തന്റെ വസ്ത്രധാരണ രീതി മോശമാകുന്നുണ്ട് എന്ന് ബോധ്യമാകുന്നുണ്ടെങ്കില്‍എന്ത് കൊണ്ട് അത്തരം വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് തീരുമാനമെടുത്തുകൂടാ. റേറ്റിംഗ് കൂട്ടാന്‍ ഇനിയും വസ്ത്രങ്ങള്‍ കുറയ്ക്കാന്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ചാല്‍ നമ്മള്‍ പ്രേക്ഷകര്‍ അതും സഹിക്കേണ്ടി വരും. സാരി പോലെയുള്ള വസ്ത്രങ്ങള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ പുറത്ത്‌ കാണിക്കും എന്നും ഇവര്‍ വാദമുന്നയിക്കുന്നുണ്ട്. ശരീര ഭാഗങ്ങള്‍ കൂടുതലായി ഒന്നും തന്നെ പുറത്തുകാണിക്കാതെ സാരിയുടുത്ത്‌ പ്രോഗ്രാമുകളവതരിപ്പിക്കുന്ന എത്രയോ നല്ല അവതാരകര്‍ നമുക്കുള്ളപ്പോള്‍ അങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. വേഷം ഏതായാലും അത് അവരുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട വേഷങ്ങള്‍ ധരിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ പതിനായിരക്കണക്കിനു പ്രേക്ഷകര്‍ കുടുംബസമേതം കാണുന്ന വേദി ആകുമ്പോള്‍ കുറച്ചൊക്കെ മിതത്വം പാലിക്കുന്നതല്ലേ നല്ലത്. മോഡേണും ഫാഷനബിളും ആകുന്നതില്‍ തെറ്റില്ല. പക്ഷെ പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികമായാല്‍ അമൃതും വിഷമാണ് എന്നത് ഓര്‍ക്കുന്നത് നല്ലത്.
മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.