Saturday 9 June 2012

വിദ്യ'ആഭാസ' മന്ത്രിയുടെ 'ഗംഗാ' വിരോധം.

"Ganga is the liquid history of India": Pt Jawaharlal Nehru
There is nothing dis'grace'ful about the name Ganga


       ഈ വാക്കുകളില്‍ എവിടെയെങ്കിലും വര്‍ഗീയത കാണാന്‍ കഴിയുന്നുണ്ടോ...ചാഞ്ഞും ചരിഞ്ഞും നിന്നും കിടന്നും ഒക്കെ വായിച്ചു നോക്കി...വര്‍ഗീയതയുടെ ശബ്ദം ഈ വരികളില്‍ എവിടെയാണെന്ന് അറിയില്ല.....
ഈ രണ്ടു വരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടതിന്‍റെ പേരില്‍ കേരള നിയമസഭയിലെ യുവത്വം വി.ടി.ബാലറാം ചെറിയ പുലിവാലോന്നുമല്ല പിടിച്ചത്‌.
ഈ വരികള്‍ക്ക് ലഭിച്ച ഇരുന്നൂറിലധികം കമന്റുകള്‍ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി....ഈ നിരുപദ്രവമായ വരികള്‍ കേരളത്തിലെ ഒരേ ഒരു 'മതേതരത്വ' പാര്‍ട്ടിയുടെ 'മതേതരത്വ' മുഖമാണ് വെളിച്ചത്തു കൊണ്ട് വന്നിരിക്കുന്നത്...വി.ടി. ബാലറാം സംഘപരിവാറിന്റെ ആളാണ്‌ എന്ന രീതിയില്‍ പോലും അഭിപ്രായങ്ങള്‍ വന്നു. 

        'ഗംഗ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗ'മാണെന്ന പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വാക്കുകളെ ഉദ്ദരിച്ചതോടൊപ്പം ഗംഗ എന്ന പേരില്‍ അപമാനകരമായ യാതൊന്നുമില്ല എന്ന തന്റെ സ്വന്തം അഭിപ്രായം കുറിക്കുക മാത്രമാണ് വിടി ചെയ്തത്. അതിനെതിരെ കേരളത്തിലെ മുസ്ലിംലീഗിന്റെ മുഴുവന്‍ പ്രവര്‍ത്തകരും വിമര്‍ശനങ്ങളും തെറി വിളികളുമായി രംഗത്ത് വരുകയുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ ഒരു പ്രവൃത്തിയെ വിമര്‍ശിക്കപ്പെട്ടു എന്ന വേദനയില്‍ നിന്നല്ല ഇത്രയധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. ഹിന്ദുവികാരം ഉയര്‍ന്നു വരുമോ എന്നുള്ള ഒരു ഭീതി.  അങ്ങനെ ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിനെ അടിച്ചമര്‍ത്താനുള്ള ആസൂത്രിതമായ നടപടി മാത്രമാണ് ഇവിടെ കണ്ടത്‌. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ 'ഗംഗ' വിരോധം ഏറെ ചര്‍ച്ചാവിഷയമായ അവസരത്തിലാണ് ഭരണവിഭാഗം എം.എല്‍ .എ തന്നെ ഇത്തരത്തില്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്‌. അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്താന്‍ ബാലറാം കാണിച്ച ധൈര്യം അഭിന്ദനാര്‍ഹാമാണ്. 

       ഇന്ത്യ എന്നും ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാജ്യം എന്ന നിലയിലാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ഇവിടെ ഓരോ പൌരനും അവകാശമുണ്ട്. അബ്ദു റബ്ബ് എന്ന വ്യക്തിയുടെ മത വിശ്വാസം ഇവിടെ വിഷയമല്ല. പക്ഷെ ആ വ്യക്തി ഒരു സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട മന്ത്രി ആയിരിക്കുമ്പോള്‍  അധികാരം ഉപയോഗപ്പെടുത്തി സ്വന്തം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.  

       "...ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും ദൈവത്തിന്റെ/അല്ലാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യുന്ന...." ഒരു മന്ത്രി ഒരു പ്രത്യേക മത വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും തോന്ന്യവാസങ്ങള്‍ കാണിക്കുന്നെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം. ഇവിടെ അബ്ദു റബ്ബ് എന്ന മന്ത്രി ഒരു തവണ അല്ല ഈ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നത്..വിദ്യാഭ്യാസവകുപ്പിന്റെ ഒരു ചടങ്ങില്‍ വെച്ച് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ മതവിശ്വാസത്തിനു എതിരാണ് എന്ന നിലപാടില്‍ അദ്ദേഹം നിരസിക്കുകയുണ്ടായി. തെക്കേ ഇന്ത്യയില്‍ പല മതപരമായ ചടങ്ങുകള്‍ക്കും വിളക്ക് ഒഴിച്ച് കൂടാന്‍  പറ്റാത്ത  വസ്തുവാണ്. ഹിന്ദു മതത്തില്‍ മാത്രമല്ല വിളക്ക് ഉപയോഗിക്കുന്നത്. മിക്ക മതങ്ങളും നിലവിളക്ക് ഉപയോഗിക്കുന്നുണ്ട്. പല കലാ രൂപങ്ങള്‍ക്കും നിലവിളക്ക് ആവശ്യവസ്തുവാണ്.  തിരുവാതിരക്കളി മുതല്‍ മാര്‍ഗ്ഗം കളിക്ക് വരെ നിലവിളക്ക് ഉപയോഗിക്കുന്നു. നിലവിളക്ക് എന്നത് ഒരു മത വിഭാഗത്തിന്റെ മാത്രമാല്ലാതാകുകയും ജാതി മത ഭേദമില്ലാതെ പൊതുചടങ്ങുകള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയിട്ട കാലം കുറെയായി. ഇതൊന്നും ഒരു വിദ്യാഭ്യാസമന്ത്രി അറിയില്ല എന്നാണോ അര്‍ഥം. മറ്റൊരു  മത വിഭാഗത്തിന്റെ ആയാലും അവഗണിക്കുന്നത് മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്. പക്ഷപാതമോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യും എന്നാണു പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അല്ലാതെ അന്യമതസ്ഥരോടു വിദ്വെഷത്തോടെയും എല്ലാ മുസ്ലിങ്ങളോടും പ്രീതിയോടെയും പ്രവര്‍ത്തിക്കും എന്നല്ലല്ലോ. മതപരമായ ഒരു ചടങ്ങില്‍ അല്ല മന്ത്രിയെ വിളക്ക് തെളിയിക്കാന്‍ ക്ഷണിച്ചത്‌. മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം മുതല്‍ മമ്മൂട്ടി വരെ എത്രയോ മുസ്ലിം മത വിശ്വാസികള്‍ വിളക്കുകള്‍ കത്തിക്കുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത എന്ത് ഹറാം ആണ് അബ്ദു റബ്ബിന് നിലവിളക്കിനോട് ഉണ്ടായിരിക്കുന്നത്. വിളക്ക് എന്നത് അന്ധകാരത്തെ അകറ്റി പ്രകാശത്തെ കൊണ്ടുവരുന്ന പരിശുദ്ധമായ ഒരു വസ്തുവാണ്.  മനസ്സില്‍ 'മത അന്ധകാരം' ബാധിച്ച അബ്ദു റബ്ബിനെ പോലെയുള്ള വ്യക്തികള്‍ ആ സങ്കുചിത മനോഭാവം വെച്ച് തെളിയിച്ചാലും വിളക്ക് പോലും അശുദ്ധമായിപ്പോകുകയെ ഉള്ളൂ.  

        ഇതുകൊണ്ടും തീര്‍ന്നില്ല മന്ത്രിയുടെ മതവൈരം. സര്‍ക്കാര്‍ വക ലഭിച്ച മന്ത്രി മന്ദിരത്തിന്റെ പേര് 'ഗംഗ' എന്നായത് കൊണ്ട് അവിടെ താമസിക്കാന്‍ കഴിയില്ലത്രേ. മന്ത്രി തന്നെ നിര്‍ദേശിച്ച 'ഗ്രേസ്' എന്ന പേരും നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്വത്തുക്കള്‍ ഈ പേരില്‍തന്നെയുള്ള ട്രസ്റ്റിനു നല്‍കിയതും ഇതേ മന്ത്രി ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. 'ഗംഗ' എന്നത് ഹിന്ദുമതവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് മന്ത്രിയുടെ വിമ്മിഷ്ടത്തിനു ഹേതു. കേരളത്തിലെ പല മന്ത്രിമന്ദിരങ്ങള്‍ക്കും ഇന്ത്യയിലെ പല പ്രമുഖനദികളുടെയും പേരുകളും മറ്റ് മലയാളം പേരുകളുമാണ് നല്‍കിയിട്ടുള്ളത്‌.   ജലവകുപ്പ്‌ മന്ത്രി പി.ജെ ജോസഫിന്റെ വസതി 'പെരിയാര്‍', യുവജനക്ഷേമ മന്ത്രി  ജയലക്ഷ്മിയുടെ വസതി 'നിള' , എക്സൈസ്‌ മന്ത്രി ബാബുവിന്റെ വസതി 'കാവേരി ' തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ഒരു നദിയുടെ പേര് മതവികാരത്തെ വ്രണപ്പെടത്തുമെങ്കില്‍ അങ്ങനെയൊരു മന്ത്രി പണി വേണ്ട എന്ന് വെക്കാമായിരുന്നില്ലേ..സ്വന്തം മതത്തെ പ്രോത്സാഹിപ്പിക്കുന്ന വല്ല ജോലിക്കും പോകാമായിരുന്നില്ലേ. അദ്ധേഹത്തെ ഈ മന്ത്രി പണി ഏല്‍പ്പിച്ചത്‌ മുസ്ലീങ്ങള്‍ മാത്രമല്ല. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും പെടുന്ന പൊതു സമൂഹമാണ്. അങ്ങനെയാകുമ്പോള്‍ തന്റെ മതത്തിന്റെ കാര്യങ്ങള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളുടെയും കാര്യങ്ങളും ക്ഷേമങ്ങളും നോക്കാനുള്ള ബാധ്യതയുണ്ട്. 

       ഗംഗ എന്ന നദി ഹിന്ദുക്കള്‍ പുണ്യ നദിയായി കരുതുന്നുണ്ടെങ്കിലും ഒരിക്കലും ഒരു മതത്തിന്റെയും സ്വകാര്യ സ്വത്തായി കണക്കാക്കിയിട്ടില്ല. അതിനുമപ്പുറം ഭാരതത്തിന്റെ ദേശീയനദിയും ഗംഗ തന്നെയാണ്. ദേശീയ നദി തനിക്ക്‌ അപമാനകരമായി തോന്നുന്നുണ്ടെങ്കില്‍ അബ്ദു റബ്ബ് ചെയ്തിരിക്കുന്നത് ദേശീയതയോടുള്ള വെല്ലുവിളി കൂടിയാണ്. ദേശീയനദിയെയും മറ്റു മതങ്ങളെയും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ എന്ത് യോഗ്യതയാനുള്ളത്. ഇത്തരത്തിലാണ് മന്ത്രിയുടെ ഭരണമെങ്കില്‍ നാം പലതും കാണേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. ദേശീയ ഗാനത്തിലെ ;യമുനാ', 'ഗംഗ'യെയുമൊക്കെ മാറ്റേണ്ടി വരും. അങ്ങനെ മാറ്റം വരുത്തി മാത്രമേ ചിലപ്പോള്‍ കേരളത്തിലെ സ്കൂളുകളില്‍ ദേശീയഗാനം അവതരിപ്പിക്കാന്‍ കഴിയൂ എന്ന അവസ്ഥ വരും. അനന്തന്റെ പുരിയായ തിരുവനന്തപുരത്ത്‌ ഭരണം നടത്തണമെങ്കില്‍ ആ പേരും മാറ്റേണ്ടി വന്നേക്കാം. 

       മന്ത്രിയുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കുന്നവര്‍ മുഴുവനും ഹിന്ദുത്വ വാദികളാണെന്നും സംഘപരിവാരങ്ങളാണെന്നും ആരോപിക്കുന്നവര്‍ മതത്തിന്റെ തിമിരം ബാധിച്ചവരാണ്. ബാലറാമിന്റെ വാക്കുകളെ വിമര്‍ശിക്കുന്നവരുടെ കമന്റ്സ് വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഭീതി ജനിപ്പിക്കുന്ന ഒരു കാര്യമുണ്ട്...എത്രത്തോളം ഭീകരമായി മതവൈരത്തിന്റെ വിഷം നിറഞ്ഞിരിക്കുന്നു മലയാളികളില്‍ പലരിലും എന്നത്. അബ്ദു റബ്ബ് എന്ന മന്ത്രിയുടെ ഇത്തരം പ്രവൃത്തികളെ മനസ്സില്‍ ഭാരതീയന്‍ എന്ന് ചിന്തയുള്ള ആരും എതിര്‍ത്ത് പോകും. അതിന്റെ പേരില്‍ മുസ്ലീം ലീഗ് ചീറ്റുന്ന വര്‍ഗീയതയ്ടെ വിഷം തീവ്രഹിന്ദുത്വവാദികളല്ലാത്തവരെ പോലും അങ്ങനെ ആക്കി മാറ്റിയേക്കും. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എല്ലാ മതത്തെയും മതസ്ഥരേയും ഒരുപോലെ കാണുന്ന ഭൂരിപക്ഷം പേരെയും മറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.


മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.